തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ മൂലധന നിക്ഷേപങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി നിയന്ത്രണ നടപടികൾ കുറയ്ക്കുന്നതിനും ചട്ടങ്ങൾ ലളിതമാക്കുന്നതിനുമായി കൈക്കൊണ്ട പരിഷ്കരണങ്ങൾക്കുള്ള അംഗീകാരമായി കേരളത്തിന് 360 കോടി രൂപ അനുവദിച്ചു.
ഈ തുക ഒറ്റത്തവണയായി സംസ്ഥാനത്തിനു ലഭിക്കും.വ്യവസായങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണ ലഘൂകരണ നടപടികളും ഭരണപരമായ പരിഷ്കരണങ്ങളുമാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്.
സംസ്ഥാനതലത്തിൽ നിയന്ത്രണ നടപടികൾ കുറയ്ക്കുകയും ചട്ടങ്ങൾ ലളിതമാക്കുകയും ചെയ്യുന്ന പദ്ധതി കഴിഞ്ഞ ഒന്പതു മാസമായി ഏകോപിപ്പിച്ചത് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ആണ്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള ഈ പ്രധാന പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (എംഎസ്എംഇ) ഭൂമി, തൊഴിലാളി, യന്ത്രസാമഗ്രികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഭവങ്ങൾ സങ്കീർണമായ അനുമതി പ്രക്രിയകളില്ലാതെ ഉപയോഗിക്കാൻ സാധിച്ചു.
അനുവദിച്ച 360 കോടി സഹായം കേരള റോഡ് ഫണ്ട് ബോർഡ്, കേരള വാട്ടർ അഥോറിറ്റി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പാക്കുന്ന 13 മൂലധന നിക്ഷേപ പദ്ധതികൾക്കു പിന്തുണ നൽകും. ഈ പദ്ധതികൾ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെയും നിക്ഷേപ സൗഹൃദ ശേഷിയെയും കൂടുതൽ ശക്തിപ്പെടുത്തും.
കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവുകൾ, മാസ്റ്റർപ്ലാൻ നടപടിക്രമങ്ങൾ ലളിതമാക്കൽ, വ്യവസായ ഭൂമി ബാങ്കുകളുടെ രൂപീകരണം, കെട്ടിട നിർമാണത്തിനും ഉപയോഗത്തിനുമുള്ള അനുമതികൾ ലളിതമാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി നിയന്ത്രണ പരിഷ്കരണങ്ങൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനായി.